കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. പാക് അതിർത്തിയോടു ചേർന്ന ഖോസ്ത് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. കുനാർ, പക്തിക പ്രവിശ്യകളിലും ആക്രമണമുണ്ടായി.
ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കലാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഉചിതമായ സമയത്ത് അഫ്ഗാനിസ്ഥാൻ തിരിച്ചടി നല്കുമെന്നും വക്താവ് മുന്നറിയിപ്പു നല്കി.
ഇതോടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുമെന്ന ആശങ്ക ശക്തമായി. ഒക്ടോബറിൽ ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊലപ്പെട്ടിരുന്നു.
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന സമാധാനശ്രമങ്ങളിൽ കാര്യമായ ഫലമുണ്ടായില്ല. തിങ്കളാഴ്ച പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പാരാമിലിട്ടറി സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.